ആദിമ പുതിയ നിയമ സഭയിലെ മൂപ്പന്മാരും , ശമ്പള വ്യവസ്ഥിതിയും ഭൗതീക ജോലികളും.
ആദിമ പുതിയ നിയമ സഭയിലെ മൂപ്പന്മാരും , ശമ്പള വ്യവസ്ഥിതിയും ഭൗതീക ജോലികളും.
Jinu Ninan
പുതിയ നിയമ ദൈവസഭയിലെ പാസ്റ്റർ അഥവാ മൂപ്പൻ ഭൗതിക ജോലികൾ ഒന്നും ചെയ്യാതെ സഭാജനങ്ങളുടെയോ, സംഘടനയുടെയോ ശമ്പളം , ദശാംശം, സ്തോത്ര കാഴ്ച എന്നിവയാൽ മാത്രം ഉപജീവനം നടത്തുവാൻ ദൈവവചനത്തിൽ ഉപദേശമുണ്ടോ? സഭയിലെ ശുശ്രൂഷകന്മാര്‍ക്ക് ഭൌതിക ജോലികള്‍ ചെയ്യാന്‍ കഴിയുമോ? സാമ്പത്തിക കാര്യങ്ങളിൽ പുതിയ നിയമ ദൈവസഭയുടെ മാതൃക എന്താണ്? ഈ വിഷയങ്ങളെ പറ്റി പുതിയ നിയമ തിരുവെഴുത്തുകൾ എന്ത് പറയുന്നു?
ഈ ലേഖനത്തിൻ്റെ മുഖവുരയായി ഒരു കാര്യം പറയട്ടെ, പുതിയ നിയമത്തിലെ സഭയ്ക്കുള്ള ഉപദേശങ്ങൾ ആദിമ സഭയുടെ ഘടനയും പ്രവർത്തനരീതിയും എങ്ങനെയായിരുന്നു എന്ന പശ്ചാത്തലത്തിൽ മാത്രമേ മനസ്സിലാക്കുവാൻ കഴിയുകയുള്ളു. ഇന്നുള്ള തെറ്റായ വ്യവസ്ഥിതിയിൽ ആദിമ സഭയിലെ പല കാര്യങ്ങളും പ്രായോഗികമായി സാധ്യമല്ല. അതിനാൽ ഈ കാര്യങ്ങൾ ആദിമ സഭയുടെ പശ്ചാത്തലത്തിൽ മനസ്സിലാക്കേണ്ടവയാണ്.
വിയർപ്പോടെ ഉപജീവനം കഴിക്കുക എന്ന പൊതുവായ ദൈവീക കൽപ്പന
ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ അവനെ ഒരു ഭൗതികമായ വേല ഏൽപ്പിച്ചിരുന്നു അത് തോട്ടത്തിൽ വേല ചെയ്യുക എന്നതായിരുന്നു ഉല്പ. 2:15. വീഴ്ച വന്നതിനു ശേഷം മനുഷ്യൻ മുഖത്തെ വിയർപ്പോടെ ഉപജീവനം കഴിക്കും എന്ന് ദൈവം കൽപ്പിച്ചു. ഉല്പ. 3:19
പുതിയ നിയമത്തിലേക്കു വരുമ്പോൾ ബൈബിളിലെ എല്ലാവർക്കുമുള്ള പൊതുവായ കൽപ്പന എല്ലാവരും സ്വന്തം കൈകൊണ്ട് ജോലി ചെയ്യണം എന്നതാണ്.ഇതിൽ സഭയിലെ എല്ലാവരും; ശുശ്രൂഷകരും മൂപ്പന്മാരും അധവാ പാസ്റ്റർമാർ എല്ലാവരും ഉൾപ്പെടും. (എഫെസ്യർ 4: 28, 1 തെസ്സലോനിക്യർ 4: 11.12, 2. തെസ്സലോനിക്യർ 3: 8-12)
ഭൗതിക ജോലി ചെയ്യുന്നതിൽ നിന്നും ഒഴിവുള്ളതു അപ്പോസ്തോലർക്കു മാത്രം
എല്ലാവർക്കുമുള്ള പൊതുവായ കല്പന സ്വന്തം കൈകൊണ്ട് ജോലി ചെയ്ത് ഉപജീവിക്കണം എന്നതായിരിക്കുമ്പോൾ തന്നെ ജോലി ചെയ്യുന്നതിൽ നിന്നും ഒഴിവുള്ളവരായി കൈകൊണ്ട് വേല ചെയ്യാതിരിക്കുവാൻ അവകാശം ഉള്ളത് അപ്പൊസ്തലന്മാര്‍ക്ക് മാത്രമാണെന്ന് 1 കൊരിന്ത്യർ 9:14 പറയുന്നു.
അതിന് കാരണം അവർ ഗ്രാമങ്ങളും പട്ടണങ്ങളും ദേശങ്ങളും താണ്ടി യാത്ര ചെയ്ത് സുവിശേഷം അറിയിക്കുന്നവരും സഭകൾ സ്ഥാപിക്കുന്നവരുമാണ് എന്നതാണ്. സ്ഥിരമായി ഒരിടത്ത് ജോലി ചെയ്യുകയെന്നത് അവരെ സംബന്ധിച്ച് പ്രായോഗികം ആയിരുന്നില്ല. അതിനാൽ സഭ അവര്‍ക്ക് സ്ഥിരമായി സാമ്പത്തികമായ സഹായം ചെയ്തിരുന്നു. കർത്താവും ഇതു തന്നെയാണ് കല്പിച്ചത്.
(ലൂക്കോസ് 10: 1 -11) അനന്തരം കർത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, അവരോടു പറഞ്ഞതു:..... മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പുംവഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു; വേലക്കാരൻ തന്റെ ആഹാരത്തിന്നു യോഗ്യനല്ലോ
ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോൾ അവിടെ യോഗ്യൻ ആർ എന്നു അന്വേഷിപ്പിൻ; പുറപ്പെടുവോളം അവിടത്തന്നേ പാർപ്പിൻ.
ലൂക്കോസ് 10: 7 അവർ തരുന്നതു തിന്നും കുടിച്ചും കൊണ്ടു ആ വീട്ടിൽ തന്നേ പാർപ്പിൻ; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യനല്ലോ
ഇതേ വാക്യങ്ങൾ അനുസ്മരിപ്പിച്ചു കൊണ്ട് അപ്പൊസ്തലന്മാർക്കു ഭൗതിക ജോലി ചെയ്യാതെ സുവിശേഷം കൊണ്ട് ഉപജീവിക്കാൻ അധികാരം ഉണ്ട് എന്ന് പൗലൊസ് സമർത്ഥിക്കുന്നു.
1കൊരിന്ത്യർ 9:1 ഞാൻ സ്വതന്ത്രൻ അല്ലയോ? ഞാൻ അപ്പൊസ്തലൻ അല്ലയോ ....തിന്നുവാനും കുടിപ്പാനും ഞങ്ങൾക്കു അധികാരമില്ലയോ...അല്ല, വേല ചെയ്യാതിരിപ്പാൻ എനിക്കും ബർന്നബാസിന്നും മാത്രം അധികാരമില്ല എന്നുണ്ടോ?
ശ്രദ്ധിക്കുക ഇവിടെ വേലക്കാരൻ അയക്കപ്പെട്ട അപ്പോസ്തോലൻ ആണ്. കൂലി എന്നത്. തിന്നുക കുടിക്കുക എന്ന വാക്ക് കൊണ്ട് അടിസ്ഥാന ആവശ്യങ്ങൾ ആണ് ഉദ്ദേശിക്കുന്നത് അല്ലാതെ ആഡംബര ജീവിതം അല്ല. അതായതു അപ്പോസ്തോലന്മാരുടെ കാര്യത്തിൽ പോലും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ ആണ് സഭ നിറവേറ്റിയിരുന്നത്.
എന്നാൽ അപ്പൊസ്തലന്മാർക്കു മാത്രമല്ല, സഭ അയച്ചിട്ട് സ്ഥിരമായി യാത്ര ചെയ്യുന്ന സുവിശേഷകര്‍ക്കും, പ്രാദേശിക സഭയിലെ മൂപ്പൻ സ്ഥിരമായി ഒരു ജോലി ചെയ്യാൻ കഴിയാതെ വണ്ണം തുടർച്ചയായി യാത്രകൾ ചെയ്ത് സഭകൾ സ്ഥാപിക്കുന്ന ഒരു സുവിശേഷകന്‍ കൂടിയാണെങ്കിൽ അദ്ദേഹത്തിനും തൻ്റെ യാത്രകളിൽ ഈ അടിസ്ഥാന ആവശ്യങ്ങൾക്ക് അവകാശമുണ്ട്.
പ്രാദേശിക സഭയിൽ മാത്രം ശുശ്രൂഷിക്കുന്ന പാസ്റ്റർമാരും മൂപ്പന്മാരും സാധാരണഗതിയിൽ തുടര്‍ച്ചയായി യാത്ര ചെയ്യുന്നവർ അല്ല. അവരുടെ ശുശ്രൂഷ പ്രാദേശിക സഭയിൽ മാത്രം ഒതുങ്ങുന്നതാണ്. അതിനാൽ അവർക്കു ഇത് ബാധകമേയല്ല.
ദൈവവചനത്തെ കുറിച്ചുള്ള വിശ്വാസികളുടെ അറിവില്ലായ്‍മയും ദ്രവ്യാഗ്രഹവും
അപ്പൊസ്തലന്മാരുടെ വിളിയും ശുശ്രൂഷയും പ്രാദേശിക സഭയിലെ മൂപ്പന്മാരുടെ വിളിയും ശുശ്രൂഷയും വ്യത്യസ്‍തമാണ്. എന്നാൽ ഇന്നുള്ള പല പാസ്റ്റർമാരും, പുരോഹിതന്മാരും അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും ബാധകമല്ലാത്ത വാക്യങ്ങളെ ദുരുപയോഗം ചെയ്തു വിശ്വാസികളുടെ പണം കൊണ്ട് അത്യാഡംബര ജീവിതം നയിക്കുന്നവരാണ്.
ദൈവവചനം അറിയാത്ത വിശ്വാസികൾ ഇത് മനസ്സിലാക്കുന്നില്ല. വിശ്വാസികൾ ഇത് മനസ്സിലാക്കിയാൽ തങ്ങളുടെ കച്ചവടം പൊളിയും എന്ന് അറിയാവുന്ന പാസ്റ്റർമാരും നേതാക്കളും തങ്ങളുടെ വീടും കാറും ആഡംബര ജീവിതവും നിലനിർത്തേണ്ടത് വിശ്വാസികളുടെ കടമയാണ് എന്ന് ദൈവവചനത്തെ ദുർവ്യാഖ്യാനം ചെയ്തു പഠിപ്പിക്കുന്നു.
ദൈവവചനത്തെ കുറിച്ചുള്ള അറിവില്ലായ്മ മാത്രമല്ല ജോലി ചെയ്യാതെ പെട്ടെന്നു പണം ഉണ്ടാക്കാനുള്ള പല 'വിശ്വാസി'കളുടെയും ദ്രവ്യാഗ്രഹവും ഈ അവസ്ഥയ്ക്ക് ഒരു വലിയ കാരണമാണ്. ഇത്തരക്കാർക്ക് ആഡംബര ജീവിതത്തിനു പണം കൊടുക്കുന്നവരെ ദൈവം ഭൗതികമായി അനുഗ്രഹിക്കും എന്നുള്ള തെറ്റിദ്ധാരണയിൽ ദ്രവ്യാഗ്രഹികളായ പലരും സാമ്പത്തിക അനുഗ്രഹം ലഭിക്കാൻ ഇവർക്ക് പണം കൊടുക്കുന്നു. ചുരുക്കത്തിൽ അതിബുദ്ധിമാന്മാരായ ദ്രവ്യദാസന്മാരായ നേതാക്കൾ വിഡ്ഢികളും ദ്രവ്യാഗ്രഹികളുമായ അണികളെ ചൂഷണം ചെയ്യുന്നു.
ആദിമ സഭയുടെ സഭാപരിപാലന മാതൃക
ആദിമ സഭയിലെ മൂപ്പന്മാർ അഥവാ പാസ്റ്റർമാർ നാം ഇന്നുള്ള പ്രസ്ഥാനങ്ങളിൽ കാണുന്നതു പോലെ ഏതെങ്കിലും സംഘടനകൾ നിയമിക്കുകയും സ്ഥലം മാറ്റുകയും ചെയ്യുകയും ചെയ്യുന്നവരോ സംഘടനയുടെ ശമ്പളം കൈപ്പറ്റുന്നവരോ ആയിരുന്നില്ല.
അവർ പ്രാദേശിക സഭയിൽ തന്നെയുള്ള ആത്മീയരായ, പക്വതയുള്ള മുതിര്‍ന്ന സഹോദരന്മാർ ആയിരുന്നു. അവരെ ഏതെങ്കിലും സംഘടന പുറത്തു നിന്നും നിയമിക്കുകയായിരുന്നില്ല, പകരം സഭകൾ സ്ഥാപിക്കുന്ന അപ്പൊസ്തലന്മാർ സഭയിലെ ആത്മീയ സഹോദരന്മാരെ കണ്ടെത്തി അവരെ പരിശീലിപ്പിക്കുകയും അവരെ സഭയുടെ പരിപാലന ശുശ്രൂഷ ഏല്പിക്കുകയുമായിരുന്നു. അതിനാൽ അവർ സംഘടനയുടെയോ സഭയുടെയോ ശമ്പളക്കാര്‍ ആയിരുന്നില്ല (അപ്പൊസ്തല പ്രവൃത്തികൾ 14:2)
ഓരോ സഭയിലും ഉണ്ടായിരുന്ന ഒന്നിലധികം മൂപ്പന്മാരുടെ പക്കൽ സഭാ പരിപാലനം ഏൽപ്പിക്കുകയായിരുന്നു അപ്പോസ്തോലിക മാതൃക. പ്രാദേശിക സഭയിൽനിന്നും അപ്പോസ്തോലന്മാര്‍ അതിനു പ്രാപ്തി ഉള്ള മൂപ്പന്മാരെ കണ്ടെത്തി എന്നാണ് അതിനർത്ഥം. (തീത്തോസ്1:5).
അപ്പൊസ്തലന്മാർ അവരെ സഹായിച്ചു ശുശ്രൂഷയ്ക്കു പ്രാപ്തരാക്കുകയും അങ്ങനെ പ്രാപ്തി നേടിയവര്‍ സഭയിലെ മറ്റുള്ള സഹോദരന്മാരെ ഭാവി ശുശ്രൂഷയ്ക്ക് ഒരുക്കുകയും ചെയ്തിരുന്നു. (എഫെസ്യര്‍ 4:12)
അല്ലാതെ ഇന്നത്തെ പോലെ ഏതെങ്കിലും സംഘടനയുടെ ബൈബിൾ കോളേജിൽ നിന്നും വേദപഠനം നടത്തി പാസ്റ്റർ സർട്ടിഫിക്കറ്റുമായി പുറത്തുവന്ന സംഘടനയുടെ ശമ്പളക്കാരായ ചെറുപ്പക്കാര്‍ക്ക് ദൈവസഭ ഭരിക്കാനും ഇടയ ശുശ്രൂഷ നടത്താനുള്ള അധികാരം ദൈവവചനത്തിൽ കാണുന്നതേയില്ല.
ആദിമ സഭയില്‍ വിശ്വാസികള്‍ പ്രാദേശിക സഭയില്‍ തന്നെ മുതിര്‍ന്ന ഉപദേഷ്ടക്കന്മാരുടെയും, മൂപ്പന്മാരുടെയും കീഴില്‍ വചനം അഭ്യസിക്കുക ആയിരുന്നു പതിവ്. സംഘടനയുടെ അംഗത്വമോ, അംഗീകാരമോ, ബൈബിള്‍ കോളേജിലെ സർട്ടിഫിക്കറ്റോ ആയിരുന്നില്ല മൂപ്പനോ, ശുശ്രൂഷകനോ ആകുവാനുള്ള യോഗ്യത. (എബ്രായർ 5: 12)
പ്രാദേശിക സഭയിലെ തന്നെ മൂപ്പന്മാരില്‍ നിന്നും വചനം പഠിക്കുകയും, ജീവിതത്തിലും ശുശ്രൂഷയിലും ഉള്ള ദൈവിക അംഗീകാരം സഭയ്ക്ക് ബോധ്യപ്പെടുകയും, സഭയുടെ അംഗീകാരം ലഭിക്കുകയും ചെയ്യുന്നതായിരുന്നു യോഗ്യത. (1. തിമൊഥെയൊസ് 3:1-12)
അതിനാൽ തന്നെ ദൈവസഭയിലെ മൂപ്പന്മാര്‍, ശുശ്രൂഷകര്‍ എന്നിവര്‍ ശുശ്രൂഷകള്‍ ചെയ്യുമ്പോള്‍ അവര്‍ അതുവരെ എന്തു ജോലി ചെയ്തുവോ അത് തുടരുക എന്നത് തികച്ചും സ്വാഭാവികമായിരുന്നു. അല്ലാതെ അന്നുമുതൽ അവർ ചെയ്തുകൊണ്ടിരുന്ന ജോലി വിട്ടിട്ട് സഭയുടെ ചെലവിൽ ജീവിച്ചു തുടങ്ങുകയായിരുന്നില്ല.
സഭാ മൂപ്പന്മാർക്കു അപ്പോസ്തോലർ കാണിച്ച മാതൃക
അപ്പോസ്തോലൻ എന്ന നിലയിൽ ജോലി ചെയ്യാതിരിക്കുവാൻ അവകാശമുള്ള, ഭൂഖണ്ഡങ്ങൾ കടന്നുള്ള യാത്രകൾ ചെയ്തു സഭകൾ സ്ഥാപിച്ച അപ്പോസ്തോലനായ പൗലോസ് പോലും; സഭയിലെ മൂപ്പന്മാർക്ക് മാതൃകയായി കൈകൊണ്ട് വേല ചെയ്തു എന്നാണ് ദൈവവചനം പഠിപ്പിക്കുന്നത്.
(അപ്പൊ. പ്രവൃത്തികള്‍ 20: 17 -35)...മിലേത്തൊസിൽ നിന്നു അവൻ എഫെസൊസിലേക്കു ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തി......... ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല. എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അധ്വാനിച്ചു എന്ന് നിങ്ങൾതന്നെ അറിയുന്നുവല്ലോ.
ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്ന് കർത്താവായ യേശു താൻ പറഞ്ഞ വാക്ക് ഓർത്തുകൊൾകയും വേണ്ടത് എന്ന് ഞാൻ എല്ലാംകൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.
ശ്രദ്ധിക്കുക !! ഇവിടെ പൗലോസ് ദൃഷ്ടാന്തം കാണിക്കുന്നത് സഭയുടെ മൂപ്പന്മാർക്കാണ്.
തങ്ങൾ കഠിനാധ്വാനികൾ ആണ് എന്നും , സ്വന്ത കൈ കൊണ്ട് വേല ചെയ്യുന്നവർ ആണ് എന്നും സഭയുടെ മൂപ്പന്മാരെ പോലെ ശുശ്രൂഷിക്കുന്ന വിശ്വാസികലും അറിയണം എന്ന് ആഗ്രഹിച്ച പൗലോസ് അത് അവരെ ഓർമ്മിപ്പിക്കുന്നു .
തെസ്സലോനിക്യർ 2:9 സഹോദരന്മാരേ, ഞങ്ങളുടെ കഠിനാദ്ധ്വാനങ്ങൾ നിങ്ങൾ ഓർമ്മിക്കുന്നുണ്ടല്ലോ നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നു വെച്ച് ഞങ്ങൾ രാവും പകലും വേല ചെയ്തു നിങ്ങളോടു സുവിശേഷം പ്രസംഗിച്ചു.
ഈ മാതൃകയില്‍ എല്ലാവരും തങ്ങളെ അനുകരിക്കണം എന്ന് പൌലോസ് സഭയിലെ എല്ലാവരോടും കല്‍പ്പിക്കുന്നു.
2.തെസ്സലോനിക്യർ 3:8,9 ഞങ്ങൾ നിങ്ങളുടെ ഇടയിൽ അലസമായി നടന്നിട്ടില്ല, ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നുവച്ച് ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേലചെയ്തു പോന്നത് അധികാരമില്ലാഞ്ഞിട്ടല്ല അനുകരിക്കുവാൻ നിങ്ങൾക്ക് ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിനത്രേ.
അതെ, വിശ്വാസികൾക്കും , പ്രാദേശിക സഭയിലെ മൂപ്പന്മാർക്കും ഒരുപോലെ, അപ്പോസ്തോലനായ പൗലോസിൻ്റെ മാതൃക സ്വന്തകൈ കൊണ്ട് അധ്വാനിക്കുക എന്നതായിരുന്നു. അതിനായി അധികാരമുണ്ടായിട്ടും അപ്പോസ്തോലനായ താൻ രാപകൽ വേല ചെയ്തു. ഇന്ന് ഈ മാതൃക അനുസരിക്കുകയും അനുകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന അപ്പോസ്തോലന്മാർ ഇല്ലാതെ ആയിരിക്കുന്നു.
ലേവ്യ പൗരോഹിത്വവും , പുതിയ നിയമ പൗരോഹിത്വവും
ജോലി ചെയ്യാതെ വിശ്വാസികളുടെ ചിലവിൽ മാത്രം ജീവിക്കുവാനുള്ള അവകാശമായി പലരും എടുക്കുന്നത് ലേവ്യ പുരോഹിതന്മാരുടെ കാര്യമാണ് .
പഴയ നിയമത്തിലെ ലേവ്യ പുരോഹിതന്മാർക്ക് മറ്റുള്ള ഇസ്രായല്യരുടെ ദശാംശത്താലും, വഴിപാടിനാലും ജീവിക്കാനുള്ള അവകാശം ഉണ്ടായിരുന്നു. അവർക്കു ഭൂമി കൃഷി ചെയ്യാൻ ഇല്ലാത്തതിന് പകരമായി ബാക്കിയുള്ള എല്ലാ ഇസ്രായേല്യരും തങ്ങളുടെ തങ്ങളുടെ ലാഭത്തിന്‍റെ പത്തിലൊന്ന് (വിളകൾ അല്ലെങ്കിൽ മൃഗങ്ങൾ) ലേവ്യ പുരോഹിതന്മാരുടെ ജീവിതച്ചിലവിനും, പൗരോഹിത്വ ശുശ്രൂഷക്കുള്ള പ്രതിഫലമായും നൽകേണം എന്നുള്ളത് നിയമമായിരുന്നു
എന്നാൽ യേശുക്രിസ്തുവിൻ്റെ ക്രൂശുമരണത്തോടെ പ്രത്യേകമായ ലേവ്യപൗരോഹിത്വവും അതിൻ്റെ ഭാഗമായ ദശാംശ രീതിയും നീക്കപ്പെട്ടു.കാരണം ക്രിസ്തുവിന്‍റെ ശരീരം, അവന്‍റെ സഭ, ഇപ്പോൾ ദൈവത്തിന്‍റെ ആലയമാണ് (എഫെസ്യർ 2: 19-22). ദൈവത്തെ അറിയുന്നതിനും അവനെ സേവിക്കുന്നതിനും നേരിട്ട് പ്രവേശനമുള്ള എല്ലാ വിശുദ്ധരും ഇപ്പോൾ ദൈവത്തിന്‍റെ വിശുദ്ധ പൗരോഹിത്യമായിരിക്കുന്നതിനാൽ ദേവാലയ സേവനം നിർവഹിച്ച പ്രത്യേക, മുഴുസമയ പൗരോഹിത്യവും അവസാനിച്ചു
ഇന്ന് വീണ്ടും ജനിച്ച എല്ലാ വിശ്വാസികളും ദൈവസഭയിൽ അവരവരുടെ ശുശ്രൂഷകൾ നിർവഹിക്കുന്ന പുരോഹിതന്മാർ ആണ്. അവരിൽ നിന്നും സഭാ പരിപാലനത്തിന് ദൈവത്താൽ നിയമിക്കപ്പെട്ടവർ ആണ് മൂപ്പന്മാർ.അല്ലാതെ മൂപ്പന്മാർക്കു മാത്രമായി പ്രത്യേക പൗരോഹിത്വം ഇല്ല.(എബ്രായർ 4:16; 8:11; 10:19;7:5, 12 1 പത്രോസ് 2: 5; വെളിപ്പാടു 1: 6, റോമർ 7: 4)
പഴയനിയമ പൗരോഹിത്യത്തിൻ്റെ പിൻതുടർച്ചയോ അത് പിന്തുടരുന്ന എപ്പിസ്കോപ്പൽ സഭകളിലെ ‘ശുശ്രൂഷാ പൗരോഹിത്യമോ’ ഇന്നുള്ളതു പോലെ സംഘടനകൾ നിയമിക്കുന്ന ഏകാംഗ പാസ്റ്റർ വ്യവസ്ഥിതിയോ ആദിമസഭയിൽ ഇല്ലായിരുന്നു.
പുതിയ ഉടമ്പടിയിലെ ശുശ്രൂഷകൾ ഏകപക്ഷീയമല്ല അന്യോന്യം നിർവഹിക്കപ്പെടുന്നത്
ആദിമസഭയിൽ ഏറ്റവും ചുരുങ്ങിയത് രണ്ടു പേർ എങ്കിലും ഓരോ പ്രാദേശികസഭകളിലും അജപാലനത്തിനു മൂപ്പന്മാരായി ഉണ്ടായിരുന്നു.അവര്‍ ഉത്തരവാദിത്വങ്ങൾ പങ്കു വച്ചിരുന്നു. അതു പോലെ വിവിധ കൃപാവര പ്രാപ്തരായ ഒന്നിലധികം ശുശ്രൂഷകൻമാരും ഓരോ സഭയിലുമുണ്ടായിരുന്നു. അതിനാൽ സഭയിലെ എല്ലാ കാര്യങ്ങളും, ആത്മീയവും ഭൗതികവുമായ എല്ലാ ശുശ്രൂഷയും ഒരേയൊരു പാസ്റ്ററുടെയോ പുരോഹിതൻ്റെയോ മാത്രം ചുമതലയിലായിരുന്നില്ല.
ഇന്നുള്ള സഭകളില്‍ എല്ലാ ആത്മീയ ശുശ്രൂഷകളും പാസ്റ്റർ അഥവാ പുരോഹിതൻ എന്ന ഏക വ്യക്തി തന്നെയാണ് ചെയ്യുന്നത്. സഭായോഗം പ്രാര്‍ത്ഥിച്ചു തുടങ്ങുന്നത് മുതൽ വചനശുശ്രൂഷ ഉൾപ്പെടെ ആശീർവാദം വരെ എല്ലാ ആത്മീയ ശുശ്രൂഷകളും ഇദ്ദേഹം തന്നെ ആണ് ചെയ്യുന്നത്.
ഇതു മാത്രമല്ല വചനത്തിൽ ഇല്ലാത്ത ഭൗതിക ശുശ്രൂഷകൾ - ഉദാഹരണത്തിന് വീടിന് കുറ്റിയടിക്കൽ, കട്ടിളവെപ്പ്, ഉദ്ഘാടനം, ശിശു പ്രതിഷ്ഠ, വാഹന പ്രതിഷ്ഠ, ഭവന പ്രതിഷ്ഠ, വിവാഹം, സംസ്കാരം എന്നുവേണ്ട വിശ്വാസികളുടെ ജീവിതത്തിലെ സമസ്ത മേഖലകളിലും നടക്കുന്ന ചെറുതും വലുതുമായ എല്ലാ ആത്മീയ ഭൗതിക ശുശ്രൂഷകളും - നടത്തുവാൻ അധികാരപ്പെട്ടവർ ഇവർ മാത്രമാണ്.
എന്നാല്‍ ആദിമ സഭയില്‍ അങ്ങനെ ആയിരുന്നില്ല. സഭ ഒരു ശരീരം പോലെ കൂട്ടായി പ്രവർത്തിക്കുകയും, രാജകീയ പുരോഹിതന്മാരായ എല്ലാവരും ശുശ്രൂഷകൾ പങ്കുവെക്കുകയും ചെയ്തിരുന്നു അതിൻറെ മേൽനോട്ടം ആയിരുന്നു മൂപ്പന്മാരുടെ പ്രധാന ചുമതല. പുതിയ നിയമ ദൈവ സഭയിലെ ശുശ്രൂഷകൾ ഒന്നും തന്നെ ഒരു പക്ഷത്തുനിന്ന് മാത്രം നിർവഹിക്കപ്പെടുന്ന വൺവേ സമ്പ്രദായം അല്ല മറിച്ച് അന്യോന്യം നിർവഹിക്കപ്പെടുന്നത് ഈ യാഥാർത്ഥ്യം ആണ് അപ്പോസ്തലനായ പത്രോസ് തന്നെ ലേഖനത്തിൽ കൂടി നമ്മെ ഓർമ്മപ്പെടുത്തുന്നത്
ഓരോരുത്തനു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ട് അന്യോന്യം ശുശ്രൂഷിപ്പിൻ. (1പത്രോസ് 4: 10 11)
ഈ കാരണങ്ങളാൽ പ്രാദേശിക സഭയിൽ മാത്രം ഒതുങ്ങുന്ന ശുശ്രൂഷ ചെയ്യുന്ന മൂപ്പന്മാരും, ശുശ്രൂഷകൻമാരും സഭയിലെ ചുമതലകൾ വഹിക്കുന്നതിനോടൊപ്പം ഭൗതിക ജോലിയും ചെയ്യുക എന്നത് ദൈവവചനാനുസൃതവും അപ്പോസ്തലന്മാർ അവർക്ക് കൊടുത്ത മാതൃകയും പ്രായോഗികവും ആകുന്നു
സ്വന്ത കൈ കൊണ്ട് അധ്വനിച്ചതിനാല്‍ അവർക്ക് മറ്റുള്ളവരോട് പണത്തിന് ആശ്രയിക്കേണ്ടി വന്നിരുന്നില്ല. അവര്‍ ദൈവത്തെ മാത്രം പ്രസാദിപ്പിക്കുന്ന ദൈവദാസന്മാര്‍ ആയിരുന്നു.
ഇന്നുള്ള ണത്തിനു വേണ്ടി മനുഷ്യരെ പ്രസാദിപ്പിക്കുന്ന, മറ്റുള്ളവരുടെ മുമ്പിൽ ദൈവനാമം ദുഷിക്കപ്പെടുന്നതിനിടയാക്കുന്ന പല ദ്രവ്യ ദാസന്മാരും അപ്പൊസ്തല മാതൃക കണ്ടില്ലെന്നു നടിക്കുന്നവരും അത് അനുസരിക്കുവാൻ മനസ്സില്ലാത്തവരുമാണ്.
എന്നാൽ ഇതൊക്കെ പറയുമ്പോൾ തന്നെ പ്രാദേശിക സഭയിൽ മാത്രം ശുശ്രൂഷ ചെയ്യുന്ന മൂപ്പന്മാരും ശുശ്രൂഷകൻമാരും വിശ്വാസികളില്‍ നിന്നുള്ള സാമ്പത്തികമായ ഒരു സഹായവും സ്വീകരിക്കാൻ പാടില്ല എന്ന് ദൈവവചനം പഠിപ്പിക്കുന്നില്ല, പകരം അത് സ്വീകരിക്കാം എന്നാണ് ദൈവവചനം പഠിപ്പിക്കുന്നത്. എന്നാൽ അത് ജോലി ചെയ്യാതിരിക്കാനുള്ള ഒഴിവുകഴിവ് ആയി ദൈവവചനം പഠിപ്പിക്കുന്നില്ല.
പ്രാദേശിക സഭയിലെ മൂപ്പന്മാർ വചനത്തിലും പ്രസംഗത്തിലും (അതായത് സഭയ്ക്കുള്ളിലെ വചന ശുശ്രൂഷയിലും പുറത്തുള്ള സുവിശേഷ പ്രസംഗത്തിലും ) കൂടുതൽ അധ്വാനിക്കുന്നവർ ആണ് എങ്കിൽ, അവരെ അധികം മാനിക്കണമെന്നും സ്നേഹത്തോടെ കരുതണമെന്നും ഭൌതിക നന്മകൾ അവരുമായി പങ്കു വക്കണം എന്നും ദൈവ വചനം പഠിപ്പിക്കുന്നു. വചനം പഠിക്കുന്നവർ പഠിപ്പിക്കുന്നവർക്കു അവരുടെ നന്മയിൽ ഓഹരി കൊടുക്കണം എന്നും ദൈവവചനം പറയുന്നു. (1 തിമൊഥെയൊസ് 5:17, ഗലാത്യർ 6: 6)
എന്നാൽ ഇതു ജോലി ചെയ്യാതെ സ്ഥിരമായി സഭയുടെ ചെലവില്‍ മാത്രം ജീവിക്കുവാനുള്ള ഒഴികഴിവ് അല്ല. നാം കണ്ടത് പോലെ ജോലി ചെയ്യാതെ വിശ്വാസികളിൽ നിന്നുള്ള സാമ്പത്തിക സഹായത്താൽ ജീവിക്കാൻ അധികാരമുള്ള അപ്പൊസ്തലൻ സ്വന്തം കൈകൾ കൊണ്ട് ജോലി ചെയ്ത് ദൈവസഭയിലെ മൂപ്പന്മാർക്ക് അനുകരിക്കാൻ ഒരു ഉത്തമ മാതൃക നൽകിയിരിക്കുന്നു.
എല്ലാ കാര്യത്തിലും പൊതുതത്വവും ( Rule ) പ്രത്യേക സാഹചര്യങ്ങളിലെ ഇളവും ( exception ) ഉള്ളത് പോലെ ഇന്ന് ഒരു സഭയുടെ അനിതരസാധാരണമായ സാഹചര്യത്തില്‍ പ്രാദേശിക സഭയിൽ മാത്രം ശുശ്രൂഷിക്കുകയും, ഭൌതിക ജോലി ചെയ്യാതെ സഭയെ ശുശ്രൂഷിക്കുകയും, സഭയുടെ സാമ്പത്തിക സഹായത്തില്‍ മാത്രം ജീവിക്കുകയും ചെയ്യുന്ന മൂപ്പന്‍മാര്‍ ഉണ്ടാകാം.
എന്നാല്‍ എന്നാൽ അത് ഒരു പൊതുതത്വമായി എടുക്കാൻ കഴിയില്ല. ആദിമ ദൈവസഭയില്‍ അത് സാധാരണം ആയിരുന്നില്ല.
എന്നാൽ ഇന്ന് ദൈവസഭയിലെ മൂപ്പൻ അല്ലെങ്കിൽ പാസ്റ്റർ ജോലി ചെയ്യാതെ സഭയുടെ വരുമാനം കൊണ്ട് മാത്രം ജീവിക്കുകയെന്നത് പൊതു തത്വവും സാധാരണവും ജോലി ചെയ്യുന്നത് അത്യപൂർവ്വമായ കാര്യവുമാണ്.
ചുരുക്കത്തിൽ പുതിയ നിയമത്തിൽ ജോലി ചെയ്യാതെ സഭയുടെ വരുമാനം കൊണ്ട് മാത്രം ജീവിക്കുവാനുള്ള ഒഴിവു ദൈവസഭയിലെ മൂപ്പന്മാർക്കു അഥവാ പാസ്റ്റർമാർക്ക് ഇല്ല. വിശ്വാസികളിൽ നിന്നും അവർക്കു അത്യാവശ്യ സഹായം സ്വീകരിക്കാനുള്ള അനുവാദം ഉണ്ട് എങ്കിലും, പൂർണ്ണമായും വിശ്വാസികളുടെ ചെലവിൽ ജീവിക്കുവാനോ, ജോലി ചെയ്യാതെ ഇരിക്കുവാനോ ദൈവവചനത്തിൽ അവർക്കു വ്യവസ്ഥ ഇല്ല.
'പൂർണ്ണസമയ' സുവിശേഷ വേലയും ഭൗതിക ജോലിയും
ഭൗതികമായ ജോലികൾ ഒന്നും ചെയ്യാതെ ഇരിക്കുന്നതിന് ചിലർ പറയുന്ന ന്യായം;ദൈവം അവരെ പൂര്‍ണ്ണ സമയ സുവിശേഷ വേലക്ക് വിളിച്ചതിനാല്‍ അവര്‍ ജോലി ചെയ്യില്ല എന്നാണ്. പ്രിയപ്പെട്ടവരേ ശ്രദ്ധിക്കുക ദൈവവചനത്തിൽ ഫുൾ ടൈം , പാർട്ട് ടൈം എന്നിങ്ങനെ വേർതിരിച്ചുള്ള ദൈവവേല ഇല്ല. ദൈവീക ശുശ്രൂഷ മാത്രമേ ഉള്ളൂ.
മാത്രമല്ല ഫുൾ ടൈം മിനിസ്ട്രി ചെയ്യുന്നു എന്ന് പറയുന്ന ആരും ഫുൾ ടൈം അഥവാ 24 മണിക്കൂർ സുവിശേഷവേല ചെയ്യുന്നവർ അല്ല എന്ന് നമുക്ക് അറിയാം. അത് മനുഷ്യ സാധ്യവുമല്ല.
സാധാരണ ഭൗതിക ജോലി ചെയ്യുന്നവർ ദിവസം എട്ടു മണിക്കൂറും ആറു ദിവസവും ജോലി ചെയ്യുന്നവരാണ്.പക്ഷെ പൂര്‍ണ്ണസമയ മിനിസ്ട്രി ചെയ്യുന്നു എന്നു പറയുന്ന പലരും ദിവസം രണ്ടു മണിക്കൂർ പോലും സുവിശേഷവേല ചെയ്യുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യം ആണ്.
അതിനാൽ ചുരുക്കത്തിൽ അവർ ജോലിയോ സുവിശേഷവേലയോ ചെയ്യാതെ മറ്റുള്ളവരെ ആശ്രയിച്ചു അവിശ്വാസികളുടെ മുൻപിൽ ദൈവനാമത്തിനു ദോഷമായി ജീവിക്കുന്നു. അങ്ങനെ ആകരുത് എന്ന് അപ്പോസ്തോലന്മാർ കല്പിച്ചിരുന്നു
1തെസ്സലോനിക്യർ 4: ഞങ്ങൾ നേരത്തെ നിങ്ങളോട് ആജ്ഞാപിച്ചതുപോലെ അവനവന്റെ ജോലി ചെയ്ത്, നിങ്ങളുടെ ഉപജീവനത്തിനുള്ള വക സമ്പാദിച്ച്, ശാന്തമായി ജീവിക്കുക എന്നതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം.
അങ്ങനെ ജീവിച്ചാൽ വിശ്വാസികളല്ലാത്തവരുടെ ബഹുമാനം നിങ്ങൾ ആർജിക്കും. നിങ്ങളുടെ ആവശ്യങ്ങൾക്ക് ആരെയും ആശ്രയിക്കേണ്ടിവരികയുമില്ല
പൗലോസിൻ്റെ ഈ അപ്പോസ്തോലിക ഉപദേശം അനുസരിക്കാത്തതിനാൽ ഇന്ന് പലർക്കും മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കേണ്ടി വരുന്നു. വിശ്വാസികൾ അല്ലാത്തവരിൽ നിന്നും ബഹുമാനവും ലഭിക്കുന്നില്ല.
യഥാർത്ഥത്തിൽ വിശ്വാസികൾ അല്ലാത്തവരിൽ നിന്നും ബഹുമാനം ലഭിക്കുന്നില്ല എന്നത് പോകട്ടെ പലപ്പോഴും ദൈവവേല എന്നത് വെറും പണസമ്പാദനമാർഗ്ഗം ആണ് എന്ന് വിശ്വാസികൾ അല്ലാത്തവർക്ക് തോന്നുവാനും അത് വഴി ദൈവനാമം ദുഷിക്കുവാനും ഇത്തരക്കാർ ഇടയാക്കിയിട്ടുണ്ട്
ഇന്ന് ഫുൾടൈം മിനിസ്ട്രി ചെയ്യുന്നു എന്ന് പറയുന്നവർക്ക് പലർക്കും തീർച്ചയായും ഒരു പാർട്ടൈം ജോലി എങ്കിലും ചെയ്യാവുന്നവരാണ്. എന്നാൽ അതിനുള്ള സമയം ഉണ്ട് എങ്കിലും, സുവിശേഷവേല ചെയ്യുന്നവർ ജോലി ചെയ്യാൻ പാടില്ല എന്ന് തെറ്റായ ധാരണ നിമിത്തം പലരും ഒരു ജോലിയും ചെയ്യാത്തവരായി മടിയന്മാരും അലസന്മാരും, മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നവരും ആയി തീരുന്നു.
ചുരുക്കത്തില്‍ ചിലരുടെ എങ്കിലും കാര്യത്തിൽ ഫുള്‍ ടൈം സുവിശേഷ വേല എന്നത് ഫുള്‍ ടൈം ജോലി ചെയ്യാതെ, മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുക എന്നതിന്‍റെ പര്യായം ആയി മാറിയിരിക്കുന്നു. ഇങ്ങനെയുള്ളവരോട് അകന്നു മാറുവാന്‍ അപ്പോസ്തോലന്മാര്‍ പ്രബോധിപ്പിക്കുന്നു.
2. തെസ്സലോനിക്യർ 3: 10, 11 ഞങ്ങൾ നിങ്ങളോടൊപ്പം ആയിരുന്നപ്പോൾ “ജോലി ചെയ്യാൻ മനസ്സില്ലാത്തവൻ ഭക്ഷിക്കരുത്” എന്നൊരു കൽപ്പന നിങ്ങൾക്കു നൽകിയിരുന്നല്ലോ. നിങ്ങളിൽ ചിലർ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് ഒരു ജോലിയും ചെയ്യാതെ അലസരായി നടക്കുന്നുണ്ടെന്ന് ഞങ്ങൾ കേൾക്കുന്നു.
അവരോട് ശാന്തതയോടെ ജോലിചെയ്ത് തങ്ങളുടെ ഭക്ഷണം നേടണമെന്നു കർത്താവായ യേശുക്രിസ്തുവിന്റെ പേരിൽ ഞങ്ങൾ ആജ്ഞാപിക്കുകയും അഭ്യർഥിക്കുകയും ചെയ്യുന്നു.ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്ക് അനുസരിക്കാത്തവൻ നാണിക്കേണ്ടതിന് അവനോടുള്ള സംസർഗ്ഗം വിട്ടു അവനെ വേർതിരിപ്പിൻ.
ആത്മാര്‍ഥമായി സുവിശേഷ വേല ചെയ്യുന്നവരുടെ കാര്യം അല്ല ഇവിടെ പരാമര്‍ശിക്കുന്നതു ,ദൈവത്താല്‍ വിളിക്കപ്പെട്ടു, ദൈവസഭയാല്‍ അയക്കപ്പെട്ടു, ആത്മാര്‍ത്ഥമായി, ത്യാഗ മനോഭാവത്തോടെ പ്രവർത്തിക്കുന്ന അനേകം സുവിശേഷകര്‍ ഉണ്ട്. അങ്ങനെ ഉള്ളവരും തങ്ങൾക്കു കഴിയുന്ന ജോലി ചെയ്യേണ്ടതാണ് . അവരെ അയച്ച സഭ അവരെ സഹായിക്കുകയും ചെയ്യേണ്ടതാണ് എന്നാല്‍ അവര്‍ക്ക് കൂടി പേരുദോഷം ഉണ്ടാക്കുന്ന, മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് ഒരു ജോലിയും ചെയ്യാതെ അലസരായി നടക്കുന്ന അലസരുടെ കാര്യമാണ് പറയുന്നത്.
യഥാര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ വിളി എന്നത് ഭൗതിക ജോലി ചെയ്യാതിരിക്കാനോ, ചെയ്യാനോ ഉള്ള വിളിയല്ല എന്നത് പലര്‍ക്കും അറിയില്ല. ദൈവത്തിൻ്റെ വിളിയും ഭൗതിക ജോലിയും തമ്മിൽ ഒരു ബന്ധവുമില്ല.
ദൈവീക വിളി, അധവാ നിയമനം ശുശ്രൂഷക്ക് വേണ്ടിയാണു. വിളിയുടെ പ്രത്യേകത അനുസരിച്ച്, വേലയുടെ സാഹചര്യം അനുസരിച്ച് ചിലപ്പോള്‍ ചിലര്‍ക്ക് അവര്‍ ചെയ്യുന്ന ജോലി മാറുകയോ ഒരു പക്ഷേ വിടുകയോ ചെയ്യേണ്ടി വന്നേക്കാം എന്ന് മാത്രം. അല്ലാതെ ജോലി ചെയ്യാതെ ഇരിക്കുവാന്‍ മാത്രം ഒരു വിളിയുമില്ല. (അപ്പൊ. പ്രവൃത്തികള്‍ 13:2, മത്തായി 4 :19 ).
സത്യത്തിൽ ഇന്ത്യയിലും, കേരളത്തിലും ദൈവനാമം ജാതികളുടെ ഇടയിൽ വളരെയധികം ദുഷിക്കപ്പെട്ടതിനു ഒരു പ്രധാന കാരണം, ദൈവം മനുഷ്യന് നൽകിയ ആദ്യത്തെ കല്പനകളിൽ ഒന്നായ വിയർപ്പോടെ അപ്പം ഭക്ഷിക്കുക എന്ന കൽപ്പന അനുസരിക്കാതെ, മേലനങ്ങാതെ വിശ്വാസികളെ ചൂഷണം ചെയ്തു ജീവിക്കുന്ന , സുവിശേഷത്തെ കച്ചവടമാക്കിയ , ദേവാലയത്തെ കച്ചവടസ്ഥലവും, കള്ളന്മാരുടെ ഗുഹയും ആക്കിയ ദ്രവ്യദാസന്മാരായ, കള്ള അപ്പോസ്തോലന്മാർ ആണ്.
ഇന്നത്തേത് പോലുള്ള യാത്രാ സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന കാലത്തു ഭൂഖണ്ഡങ്ങൾ കടന്നുള്ള യാത്രകൾ ചെയ്തു സഭകൾ സ്ഥാപിച്ച അപ്പൊസ്തലൻ ആയ പൗലൊസ് ചെന്നിടത്തൊക്കെയും കഴിയുന്നിടത്തോളം സ്വന്തം കൈകൾ കൊണ്ട് ജോലി ചെയ്തിരുന്നു എന്നത് മറക്കരുത്. ഒരു ജോലിയും ഒരിക്കലൂം ചെയ്യാനാവാതെ വണ്ണം സുവിശേഷ വേലയിൽ തിരക്കുള്ളവരാണെന്ന് അവകാശപ്പെടുന്നവർ പൗലൊസിനേക്കാൾ തിരക്കുള്ള സുവിശേഷകർ ആയിരിക്കണം.
അതിനാൽ തന്നെ ഇന്ന് ഇന്ത്യയിലും കേരളത്തിലും ആവശ്യം പൗലോസിനെപ്പോലെ സ്വന്ത കൈ കൊണ്ട് അധ്വാനിക്കുന്നു എന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്ന യഥാർത്ഥ ദൈവദാസന്മാർ ആണ്. കള്ള അപ്പോസ്തോലന്മാരിൽ നിന്നും താൻ വ്യത്യസ്‍തൻ ആണ് എന്നതിന് തെളിവായി പൗലോസ് പ്രശംസയായി പറയുന്നത് അവരിൽ നിന്നും വ്യത്യസ്തൻ ആയി താൻ സ്വന്ത കൈ കൊണ്ട് അധ്വാനിച്ചു കൊണ്ട് സുവിശേഷം സൗജന്യമായി പ്രസംഗിക്കുന്നു എന്നതാണ് (2 കൊരി. 11:7 -15).
നാല് തരത്തിലെ സുവിശേഷ വേലക്കാർ
സുവിശേഷ വേല അല്ലെങ്കിൽ ദൈവീക ശുശ്രൂഷ എന്നത് ഭൗതികമായ ഒരു ജോലിയും ചെയ്യാതെ വിശ്വാസികളുടെ പണം കൊണ്ട് മാത്രം ജീവിക്കുന്നതാണ് എന്ന തെറ്റിദ്ധാരണ കൊണ്ട് പല തരത്തിലുള്ള ആളുകൾ സുവിശേഷ വയലിലും സഭകളിലും ഉണ്ടായിട്ടുണ്ട് ഉണ്ട്.
അതിൽ ചിലർ എങ്ങനെ പണി ചെയ്യാതെ പണം ഉണ്ടാക്കാം എന്നുള്ള ചിന്തയിൽ ഇതിൽ കടന്നു കൂടിയിട്ടുള്ള ഒന്നാന്തരം കള്ളന്മാർ ആണ്.സമൃദ്ധിയുടെ സുവിശേഷവും, തട്ടിപ്പു രോഗശാന്തിയും നടത്തുന്ന ദൈവത്തിൻ്റെ "അഭിഷിക്തർ" എന്ന് അവകാശപ്പെടുന്ന ഇങ്ങനെയുള്ള പലരും രക്ഷിക്കപ്പെട്ടിട്ടു പോലുമില്ലാത്ത തട്ടിപ്പുകാർ ആണ്.
സ്വന്തം മുഖത്തെ വിയർപ്പു കൊണ്ട് ഉപജീവനം കഴിക്കുക എന്ന് ദൈവം കല്പിച്ചപ്പോൾ, വിയർക്കാൻ ബുദ്ധിമുട്ടു ഉള്ളതിനാൽ മറ്റുള്ളവരുടെ വിയർപ്പിൽ ജീവിക്കുന്ന, ചിന്തിക്കാൻ കഴിവില്ലാത്ത വിഡ്ഢികളായ വിശ്വാസികളെ പറ്റിക്കാൻ കഴിവുള്ള അതി ബുദ്ധിമാന്മാർ ആണ് ഈ ആത്മീയ കച്ചവടക്കാർ.
പാവപ്പെട്ട വിശ്വാസികളെ വരെ പറ്റിച്ചു കോടികളുടെ ആഡംബര ഭവനങ്ങളും, റിസോർട്ടുകളും വരെ ഉണ്ടാക്കിയിട്ടുള്ളവരാണ് ഈ ആത്മീക ബിസിനസ്സുകാർ. ഇങ്ങനെയുള്ളരെ കുറിച്ചുള്ള ദൈവീക മുന്നറിയിപ്പ് ശ്രദ്ധിക്കുക.
2 പത്രൊസ് 2: 2- 14 അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗം ദുഷിക്കപ്പെടും. അവർ ദ്രവ്യാഗ്രഹത്തിൽ കൗശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർ സ്ഥിരമില്ലാത്ത ദേഹികളെ വശീകരിക്കുന്നവരും ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരുമായ ശാപയോഗ്യന്മാർ.
ഇവർ ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ ബുദ്ധിമാന്മാർ ആണ്. ബുദ്ധിമാന്മാർ വിഡ്ഢികളെ പറ്റിച്ചു ജീവിക്കുക എന്നത് സ്വഭാവികമാണ്. മലയാളികൾ ബുദ്ധിമാന്മാർ ആണ് എന്നാണ് പൊതു ധാരണ.എന്നാൽ ദ്രവ്യഗ്രഹം മൂലം ആത്മീയ ബിസ്സിനസ്സ് കാർക്ക് പറ്റിക്കാൻ പറ്റിയ ഏറ്റവും നല്ല കൂട്ടർ ഇവരാണ്. സത്യത്തെ സ്നേഹിക്കാത്തതിനാൽ ഭോഷ്കു വിശ്വസിച്ചു പറ്റിക്കപ്പെടുവാൻ ദൈവം ഇവരെ വിട്ടു കോടുത്തിരിക്കുകയാണ്.
എന്നാൽ അടുത്ത ഒരു കൂട്ടർ ആദ്യത്തെ കൂട്ടരേ പോലെ തട്ടിപ്പു നടത്താൻ ഉള്ള ബുദ്ധിയോ കഴിവോ ഇല്ലത്തവർ ആണ്. അവർ ജോലി ചെയ്യാതെ സുവിശേഷ വേല ചെയ്യാൻ തുടങ്ങുകയും ക്രമേണ ജീവിക്കാനുള്ള ബുദ്ധിമുട്ടു വരുമ്പോൾ തുടർച്ചായി മറ്റുള്ളവരുടെ അടുത്ത് പണത്തിനു ആശ്രയിക്കുകയൂം, തങ്ങളുടെ ശുശ്രൂഷക്കു പണം ആവശ്യപ്പെട്ടു കൊണ്ട് മറ്റുള്ളവരെ സമീപിക്കുകയും ചെയ്യുന്നു.
സുവിശേഷവേല ചെയ്യുന്നവർ ജോലി ചെയ്യാൻ പാടില്ല എന്ന് തെറ്റായ ധാരണ നിമിത്തം ഇവർ സമയം ഉണ്ട് എങ്കിലും ഒരു ജോലിയും ചെയ്യാത്തവരായി അലസന്മാരും, മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നവരും ആയി തീരുന്നു. ഇക്കൂട്ടർ ആദ്യത്തെ കൂട്ടരെപ്പോലുള്ള തട്ടിപ്പുകാർ അല്ല എങ്കിലും ദൈവദാസന്മാർ എന്ന പേരിൽ ദൈവനാമത്തിനു ഇത്തരം ആളുകൾ വരുത്തുന്ന ദോഷം ചില്ലറയല്ല.
മൂന്നാമത്തെ കൂട്ടർ ദൈവത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന യഥാർത്ഥ ഭക്തന്മാർ ആണ്. ഭൗതികമായി ജോലി ചെയ്യാതെ ഇവർ സുവിശേഷ വേല ചെയ്യുന്നു എങ്കിലും . ഒരിക്കലൂം തങ്ങളുടെ ആവശ്യങ്ങൾ മറ്റുള്ളവരോട് അറിയിക്കാതെ ദൈവത്തോട് മാത്രം അറിയിക്കുകയും , അത്ഭുതകരമായി ദൈവം ആവശ്യങ്ങളെ നിർവഹിക്കുകയും ചെയ്യുന്നവർ.ഇവർ ദൈവനാമത്തിനു ഒരു ദോഷവും വരുത്തുന്നവർ അല്ല. എങ്കിൽ പോലും ഇവരിൽ ചിലർ എങ്കിലും ഭൗതികമായി ഒരു ജോലി ചെയ്യാത്തത് അത് എന്തോ കുറവുള്ള ദൈവീക ശുശ്രൂഷ ആണ് എന്നുള്ള തെറ്റിദ്ധാരണയിൽ ആണ്.
നാലാമത്തെ കൂട്ടർ പൗലോസിനെ പോലെ വേല ചെയ്യാതെ ഇരിക്കാൻ അധികാരം ഉണ്ടായിട്ടും സ്വന്ത കൈ കൊണ്ട് വേല ചെയ്യുകയും ,അതോടൊപ്പം സുവിശേഷ വേല ചെയ്യുകയും. അതിൽ അഭിമാനിക്കുകയും അതുവഴി അനുകരിക്കുവാൻ മറ്റുള്ളവർക്ക് ഒരു മാതൃകയാവുകയും ചെയ്യുന്നവരാണ്.ഇങ്ങനെ തങ്ങളെ അനുകരിക്കുവാൻ പൗലോസ് തുടർച്ചയായി വിശ്വാസികളോടും , ശുശ്രൂഷകന്മാരോടും ആവശ്യപ്പെടുന്നു.
യഥാർത്ഥത്തിൽ ഇന്ന് ക്രിസ്തീയ ലോകത്തിൽ ആദ്യത്തെ കൂട്ടത്തിലെ തട്ടിപ്പുകാർ ഏറ്റവും കൂടുതൽ ഉണ്ടായിരിക്കുകയും അത് വഴി ദൈവനാമം അവിശ്വാസികളുടെ മുൻപിൽ ഏറ്റവുമധികം ദുഷിക്കപ്പെടുകയും ചെയ്യുന്ന ഈ കാലത്തു ഇത് പോലെയുള്ള മാതൃകകൾ ആണ് ഏറ്റവും അധികം ആവശ്യം.